UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday 2 July 2015

കഥകളുടെ സുല്‍ത്താന്‍- ഭൂമിയുടെ അവകാശികളെപ്പറ്റി ചിന്തിച്ച നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍......................




മലയാള കഥയെ ലോക വിതാനത്തിലേയ്ക്ക് ഉയര്‍ത്തിയ ബഷീര്‍ ഭാഷയുടെയും സാഹിത്യത്തിന്‍റെയും വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച എഴുത്തുകാരനാണ്.  ജീവിതാനുഭവങ്ങള്‍ കൊണ്ടും ഇന്നും സമൂഹത്തില്‍ ജീവിക്കുന്ന കഥാ പാത്രങ്ങളാലും ദീപ്തമാണ് അദ്ദേഹത്തന്‍റെ രചനകള്‍.
"ഒന്നും ഒന്നും എത്രയാണെടാ ? "എന്ന ഗുരുനാഥന്‍റെ ചോദ്യത്തിന് കണക്ക് ശാസ്ത്രത്തില്‍ പുതിയൊരു തത്ത്വം കണ്ടുപിടിച്ച ബഷീറിന്‍റെ മജീദ് പറഞ്ഞ സമാധാനം ഇതായിരുന്നു--    "ഇമ്മിണി വല്യ ഒന്ന് "
  അതൊരു ലോകതത്വമായിരുന്നു കൂടിച്ചേരുന്പോള്‍ രണ്ടാവുകയില്ല.  ഒന്നായി ത്തീരുകയാണ്- വേണ്ടെതെന്ന സ്നേഹത്തിന്‍റെ സത്യം.  ഈ സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ പ്രതിഭാശാലിയാണ് ബേപ്പൂരിന്‍റെ സുല്‍ത്താന്‍.

ഇദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും ജനിച്ച കൂട്ടുകാരെ കുറച്ചുപേരെങ്കിലും എന്‍റെ കൂട്ടുകാര്‍ പരിചയപ്പെടണം.
ബാല്യകാലസഖിയിലെ മജീദും സുഹറയും, മണ്ടന്‍   മുത്തപ്പ, ആനവാരി രാമന്‍ നായര്‍, സാറാമ്മ, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍, കൊച്ചുത്രേസ്യ, സൈനബ തുടങ്ങി   അട്ട, കുഞ്ഞിപ്പാത്തുമ്മ, നീര്‍ക്കോലി, കെട്ട്യോന്‍ കുരുവി ,കെട്ട്യോള്‍ കുരുവി  എത്രയോ പേര്‍.............
ഇവരെല്ലാം ചേര്‍ന്ന് വായനക്കാരിലുണ്ടാക്കുന്ന അനുഭവത്തെ വിവരിക്കാന്‍ കഴിയുകയില്ല.............. ഇങ്ങനെ അനുഭവങ്ങളുടെ മഹാസാഗരമാണ് ......................... ഈ രചനാലോകം.
ബഷീര്‍ സൃഷ്ടിച്ച കഥകളുടെ മാസ്മരിക ലോകത്തെയും അതില്‍ മാനം മുട്ടെ വളര്‍ന്നു വലുതായ കഥാപാത്രങ്ങളേയും പരിചയപ്പെടാനുള്ള ഒരു അവസരമായി ജൂലായ് 5 ലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.

"അങ്ങനെ പതിവുപോലെ ഞാന്‍ നാല് മണിക്ക് ഉണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്ത് ഊണും ചായയും കഴിക്കാന്‍ വേണ്ടി പുറത്തെക്കിറങ്ങി.  ഉറക്കം ഫുള്‍ സ്യൂട്ടിലാണെന്ന് വിചാരിക്കണം.  എന്‍റെ കോട്ടു പോക്കറ്റില്‍ ഒരു പേഴ്സുണ്ട്.  അതില്‍ പതിനാലു രൂപയുണ്ട്.  അതാണെന്‍റെ ജീവിതത്തിലെ ആകെ സ്വത്ത്  "......
ജീവിതത്തിന്‍റെ സൗന്ദര്യവും സ്നേഹവും സന്തോഷവും വേദനയും പാരുഷ്യവും കനിവോടെ അലിയിച്ചുു ചേര്‍ത്ത് കഥ പറഞ്ഞ ബഷീറിന്‍റെ ഒരു കഥാഭാഗമാണ്.  "ഒരു മനുഷ്യന്‍" എന്ന കഥയിലെ പേഴ്സ് കട്ട കള്ളനെ മഹാനായ മനുഷ്യനായി വാഴ്ത്തി പേരറിയാത്ത അദ്ദേഹം "ദയവ്" എന്ന് വിളിച്ചു കൊണ്ടാണ്  ഈ കഥ അദ്ദേഹം അവസാനിപ്പിക്കുന്നത്. ഈ  മനുഷ്യ സ്നേഹമാണ് അദ്ദേഹത്തിന്‍റെ വരികളുടെ മുഖ മുദ്ര................
    അനുഭവവും നന്മയും ഭാവനയും ചാലിച്ചാണ് അദ്ദേഹത്തിന്‍റെ മിക്ക സര്‍ഗ്ഗ സൃഷ്ടികളും ഉടലെടുത്തിട്ടുള്ളത്.  സ്വാതന്ത്യസമര സേനാനി, പത്രപ്രവര്‍ത്തകന്‍, കണക്കെഴുത്തുകാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, അടുക്കള പണിക്കാരന്‍, ന്യൂസ് പേപ്പര്‍ വില്‍പ്പനക്കാരന്‍, മാജിക് കളിക്കാരന്‍റെ സഹായി, സന്യാസി എന്നിങ്ങനെ പല രൂപത്തില്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ ഈ കഥാകാരന്‍ ജീവിച്ചു.  ഏറിയ ദിനങ്ങളും വിശപ്പിന്‍റെ കാഠിന്യമറിഞ്ഞവ..
എന്‍റെ കൂട്ടുകാര്‍ക്ക് ചില വരികള്‍ കൂടി പരിചയപ്പെടുത്തട്ടെ......
"ജന്മദിനം" എന്ന കഥയിലെ വിശന്നുവലയുന്ന കലാകാരനെ നോക്കൂ. "ഇന്നെന്‍റെ ജന്മദിനം, ഞാന്‍ സ്വദേശത്തുനിന്നെല്ലാം വളരെ ദൂരെ അന്യനാട്ടില്‍. കയ്യില്‍ കാശില്ല. കടം വീട്ടാന്‍ വഴിയില്ല.  ഉടുത്തിരിക്കുന്നതും മറ്റും പല സുഹൃത്തുക്കളുടേതാണ്.  ഒന്നും എന്‍റേതെന്ന് പറയാനില്ല.  ഈ വിധത്തിലുള്ള ജന്മദിനത്തിന്‍റെ പുനരാവര്‍ത്തനങ്ങള്‍ ഉണ്ടാവട്ടെ എന്ന് മാത്യു ആശംസിച്ചപ്പോള്‍ എന്‍റെ ഹൃദയത്തിന്‍റെ അകക്കാന്പ് അല്പം വേദനിച്ചു".
എഴുതാന്‍ ഒരുപാടുണ്ട്.  ലോകമേ തറവാട് എന്ന തത്വം വിശ്വസിച്ച മഹാനായ എഴുത്തുകാരനെക്കുറിച്ച്...............

ചില പ്രവര്‍ത്തനങ്ങള്‍ ഈ വാരത്തില്‍ നമുക്ക് ചെയ്യാന്‍ ശ്രമിക്കാം.

  • ബഷീറിന്‍റെ കൃതികള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പരിചയപ്പെടാം....... വായിക്കാം.
  • ബഷീര്‍ കൃതികളിലെ പാരിസ്ഥിതി ദര്‍ശനത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കാം
  • ബഷീറിന്‍റെ സങ്കല്പത്തിലെ ഭൂമിയുടെ അവകാശികള്‍ ആരെല്ലാം ഒരു ചര്‍ച്ച സംഘടിപ്പിക്കാം.
  • വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ച പുരസ്ക്കാരങ്ങള്‍ കണ്ടെത്താം.
  • ഒരു ബഷീര്‍ ആല്‍ബം നിര്‍മ്മിക്കാം....


                  ജൂലായ് 5 ബഷീറിന്‍റെ ചരമദിനമാണ്.  ഇതേ
 ദിവസത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.  ആദ്യത്തെ ജീവനുള്ള ഫോട്ടോകോപ്പി............... ഡോളിയുടെ ജന്മദിനമാണ്.  1996 ജൂലായ് 5 ന് ആദ്യം കേട്ടപ്പോള്‍ ലോകമൊന്ന് ഞെട്ടി.  ചിലര്‍ ആശ്ചര്യപ്പെട്ടു..................മറ്റ് ചിലര്‍ ആശങ്കാ കുലരായി .... ശാസ്ത്ര പ്രേമികള്‍ക്ക് ഉത്സാഹം-- സൃഷ്ടി കര്‍ത്താവിന്‍റേതെന്ന് മാത്രം കരുതിയിരുന്ന ആ കര്‍മ്മം മനുഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്ന വാര്‍ത്ത-- പിറവിക്കു പിന്നിലെ പ്രകൃതി നിയമങ്ങളെ മറികടന്ന് ഒരു പുതുജീവന് ജന്മം നല്‍കിയപ്പോള്‍- ക്ലോണിംഗ് എന്ന പ്രതിഭാസം- ഡോളിയെന്ന ചെമ്മരിയാടിന് ക്ലോണിംഗിലൂടെ ജന്മം നല്‍കിയപ്പോള്‍--------
 കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് തെരെഞ്ഞടുത്ത് നല്‍കുവാന്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ തയ്യാറാകുമല്ലോ..........

                                        സ്നേഹപൂര്‍വ്വം,

                                                                ഹൃഷികേശ്.എ.എസ്

                                                                 എഇഒ ബാലരാമപുരം

1 comment: